നിറകൺചിരിയോടെ (ഒരു ആസ്വാദന കുറിപ്പ് )

"കടൽ മനസ്സിലിരമ്പുന്നു .. അവിടെ വാക്കുകൾക്ക് പ്രസക്തിയില്ല ..കരച്ചിലിനു  നിയമങ്ങളില്ല" . മനസ്സിലിരമ്പുന്ന കടലിൽ നിന്നും നിറകൺചിരിയോടെ  ഓരോ തുള്ളി പകർന്നു തന്ന കഥാകൃത്ത് : സി രാധാകൃഷ്ണൻ . "എല്ലാം മായ്ക്കുന്ന കടലിൽ" തുടങ്ങി  "ഇനിയൊരു നിറകൺചിരി" യിൽ അവസാനിക്കുന്ന നോവൽ പരമ്പരയിലൂടെ നാം അടുത്തറിഞ്ഞ ശാസ്ത്രജ്ഞനായ  എഴുത്തുകാരൻ . ഓരോ കൃതിയും സൃഷ്ടിക്കുന്നത് ഓരോ സങ്കടത്തിന്റെ അറുതിക്കാണെന്നു   "ഇനിയൊരു നിറകൺചിരി" യുടെ ആമുഖത്തിൽ അദ്ദേഹം പറയുന്നു.അങ്ങനെയെങ്കിൽ പ്രിയ കഥാകൃത്തിന്റെ സങ്കടങ്ങൾ തീരാതിരിക്കട്ടെ എന്ന് സാഹിത്യ കുതുകികൾ അറിയാതെ മോഹിച്ചു പോകുന്നു.പാരമ്പര്യത്തെയും ആചാരങ്ങളെയും മുറുകെ പിടിച്ച ഒരു തലമുറയെയും ശാസ്ത്രം ശീലിച്ചു പോയ പുതിയ തലമുറയെയും ബന്ധിപ്പിക്കുന്ന ഒറ്റയടി പാതയിലൂടെ സസൂക്ഷ്മം യാത്ര തുടങ്ങിയത് സി രാധാകൃഷ്ണൻ ആണെന്ന് നിസ്സംശയം പറയാം. നല്ല വടിവൊത്ത കയ്യൊപ്പോടു കൂടിയ അദ്ദേഹത്തിന്റെ നോവലുകൾ എന്നും കൗതുകവും വ്യത്യസ്ത വായനാനുഭവവും ആണ് സമ്മാനിച്ചത്.ആ വായ്നാസ്മൃതികൾ ഒന്ന് കുറിച്ചിടാതെ കഴിയില്ലെന്ന മാനസികാവസ്ഥയിലേക്ക് ആ രചനകൾ അനുവാചകനെ എത്തിക്കുന്നു.

ചുറ്റുമുള്ളവരുടെ ഓരോ കുഞ്ഞു നോവിലും കണ്ണ് നിറയുന്ന എല്ലാം മായ്ക്കുന്ന കടലിലെ അപ്പു കഥാകൃത്തു തന്നെയാണ്.മുത്തച്ഛനോളം അപ്പുവിനെ മനസ്സിലാക്കിയ മറ്റൊരാളില്ല . അത് കൊണ്ട് തന്നെയാണ് കുഞ്ഞിന്റെ കണ്ണ് നിറയുന്നത് എന്തിനാണെന്ന് ആരും ചോദിക്കരുതെന്നു വിലക്കുന്നതും . "മുത്തച്ഛനും പുഴയും തനിക്കു മാത്രമുള്ളതാണെന്ന തോന്നും..രസമുള്ള  തോന്നലാണ്.പക്ഷേ തനിക്ക് മറ്റൊന്നുമില്ല ഇത് മാത്രമേയുള്ളൂ മറ്റാരുമില്ല എന്നു കൂടി തോന്നും " അപ്പുവിൻറെ കുഞ്ഞു കുഞ്ഞു സങ്കടങ്ങൾ കരഞ്ഞു തീർന്നു ഒരു നിറകൺചിരിയായി പരിണമിക്കുമെന്ന പ്രത്യാശയാണ്, ആ അന്വേഷണമാണ് ഓരോ കൃതിയും..

"പുഴ മുതൽ പുഴ വരെ" എന്ന കൃതിയിൽ ആയിരത്തി തൊള്ളായിരത്തി അമ്പതുകളിലെ വിദ്യാഭാസം പശ്ചാത്തലം ഭംഗിയായി പ്രതിപാദിക്കുന്നു . "തുടങ്ങിയിടത്തു തന്നെ അവസാനിക്കുന്ന വിദ്യാഭ്യാസം എന്നെ സ്വന്തം വാൽ വിഴുങ്ങാൻ വട്ടം തിരിയുന്ന ഇഴജന്തുവിന്റെ ഗതികേടിലെത്തിച്ചതിന്റെ സങ്കട സ്മൃതിയാണ് പുഴ മുതൽ പുഴ വരെയെന്നു " കഥാകാരന്റെ വാക്കുകൾ.. ഒരു ജീവിതകാലം മുഴുവൻ ഉണർവോടെ പഠിച്ച ഒരു തലമുറയ്ക്ക് വെച്ച് നീട്ടുവാൻ നമ്മുടെ കയ്യിൽ ഒന്നും ഉണ്ടായിരുന്നില്ല... "ആർക്കും ആവശ്യമില്ലാത്ത ഒരാൾ ..കുലത്തൊഴിലില്ല .പഠിച്ച വിദ്യ  ഉപയോഗിക്കാൻ അവസരമില്ല ..ജോലിക്കു മറ്റുള്ളവരുടെ ദയ വേണം ..അത് എവിടെയാണുള്ളതെന്നു അറിയില്ല ..ഉണ്ടെന്നു ഉറപ്പില്ല..അന്വേഷിച്ചിട്ടു കണ്ടെത്തുന്നില്ല..അന്വേഷിക്കാനുള്ള മനോവീര്യമില്ല " ഈ സങ്കടം ഉന്നതങ്ങളിൽ വേരുകളില്ലാത്ത, മതം പറഞ്ഞു ജോലി വീതം വെക്കുന്ന നമ്മുടെ മതേതര രാഷ്ട്രത്തിൽ ജനനം കൊണ്ട് മാത്രം അനർഹരാകുന്ന ഒരു കൂട്ടം അഭ്യസ്തവൈദ്യരുടെ ഇന്നത്തെയും എന്നെയത്തെയും സങ്കടമാണ്..

ശാസ്ത്രം ഇത്ര ഭംഗിയായി മലയാള സാഹിത്യത്തിൽ അവതരിപ്പിച്ച കഥാകാരന്മാർ അധികം കാണില്ല. കുന്നിൻ ചെരുവിലെ ഗവേഷണ ശാലയിൽ ദൂരദർശിനിയിലൂടെ നക്ഷത്രങ്ങളെ അടുത്തറിയുന്ന സ്വപ്നം എന്നും ഊർജ്ജം പകര്ന്നു തന്നു. "സ്‌പന്ദ മാപിനികളെ നന്ദി " എന്ന  കൃതിയിൽ വിവരിക്കുന്ന  ഭൂമിയുടെ സ്പന്ദനങ്ങൾക്കു കാതോർത്തു നമുക്ക് പറഞ്ഞു തരുന്ന  യന്ത്രത്തിന്റെ സഹവാസം അദ്ഭു തമായി തോന്നി.. എങ്കിലും നക്ഷത്രങ്ങൾ കണ്ണ് ചിമ്മി ചിരിക്കുന്ന നമ്മെ വിട്ടു പിരിഞ്ഞ  പ്രിയപ്പെട്ടവരാണെന്ന സങ്കൽപ്പം മായ്ക്കാൻ മനസ്സ് മടിച്ചു നിന്നു ..ഈ ധർമ്മ സങ്കടം അദ്ദേഹത്തിന്റെ അക്ഷരങ്ങളിലൂടെ അറിയുക..  "സയൻസ് പഠിച്ച ഞാനും പാരമ്പര്യത്തിന്റെ തുടർച്ചയായ ഞാനും അവിഭാജ്യ ഇരട്ടകളായി അഹോരാത്രം എന്നിൽ തന്നെ പിണങ്ങി നിൽക്കുന്നത് എന്നെ കരയിച്ചു ..

ഗവേഷണ രംഗത്തെ നിഷ്ക്രിയത്വവും ശാസത്രം പഠിക്കാൻ ഭാഗ്യം ലഭിച്ചിട്ടും മേലധികാരികൾ അധികാരത്തിനും പ്രശസ്തിക്കും വേണ്ടി മേലധികാരികൾ കാണിക്കും അൽപ്പത്തരങ്ങളും ഇന്നും നമ്മുടെ ഗവേഷണ സ്ഥാപന ങ്ങൾക്കു അന്യമല്ല.."ആരെയും ചൂഷണം ചെയ്യരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു.. പക്ഷെ  ചെയ്യേണ്ടി വരുന്നതോ ..എനിക്കൊരു തൊഴിലുണ്ടെങ്കിലും അത് മനുഷ്യർക്ക് ഭൗതികമായി ഉപയോഗപ്രദമായ ഫലമുളവാക്കുന്ന ഒന്നല്ല..മാസങ്ങളായി ആ പണി പോലും ചെയ്യാതെ ഞാൻ ശമ്പളം വാങ്ങുന്നു ..ശരിയായ ചൂഷണം.." ഈ മാനസിക സംഘർഷങ്ങൾ "പുള്ളിപ്പുലിയും വെള്ളിനക്ഷത്രങ്ങളും " ഭംഗിയായി പകർത്തുന്നു ..ഒപ്പം ശാസ്ത്രത്തിനു വേണ്ടി ഒന്നും ചെയ്യാത്ത കുറെ ശാസ്ത്രജ്ഞന്മാരുടെ ജീവിതവും...

ശാസ്ത്രത്തിനു കഴിയാത്തതു മനുഷ്യ വിപ്ലവത്തിന് സാധിക്കും എന്ന പ്രത്യാശയാണ് "മുൻപേ പറക്കുന്ന പക്ഷികൾ "..ഒരു തലമുറയുടെ വിപ്ലവവീര്യത്തിനു ഉണർവ്വ് കൊടുത്ത് ഊര്മിളയും അർജുനനുമാണ് ..
"മുൻപേ മുൻപേ പറന്നു പോയവർക്കും നമുക്കുമിടയിൽ എത്രയാണ് ദൂരം ? സൂക്ഷിച്ചു നോക്കിയാൽ മാത്രം കാണാവുന്നത്ര ഉയരെ അകലെ വെറും പുള്ളിക്കുത്തുകളായി എത്ര പേരാണ് ആരെല്ലാമാണ് ശാന്തരായി ദൃഢഗാത്രരായി തളരാത്ത ചിറകുകൾ വീശി പറന്നു കൊണ്ടിരിക്കുന്നത് ?  എന്നാണ് നാം കൂട്ടച്ചിറകടിയുടെ ഉത്സാഹത്തിമിർപ്പോടെ അവരെ അനുഗമിക്കുക ? "
അനുവാചകന് എങ്ങനെ പറന്നുയരാതിരിക്കാൻ കഴിയും ഈ ചിറകടിയോടൊത്തു ? ഈ ആസ്വാദനകുറിപ്പും സാക്ഷ്യപ്പെടുത്തുന്നത് മറ്റൊന്നല്ല...

No comments:

Post a Comment

Note: only a member of this blog may post a comment.