WFH സിൻഡ്രോം

 

"മോളെ , മിക്സി ഓൺ ചെയ്യട്ടെ ? " ചെവിക്കു പിന്നിൽ ഒരു മന്ത്രണം... ഓൺലൈൻ മീറ്റിംഗിൽ  നടന്ന സംഭവവികാസങ്ങളുടെ ഞെട്ടലിൽ മീറ്റിംഗ് അവസാനിച്ചിട്ടും ഹെഡ്‍ഫോൺ അഴിച്ചു വെക്കാതെ ജോലിയിൽ മുഴുകി ഇരിക്കുകയായിരുന്നു ഞാൻ. മീറ്റിംഗ് കഴിഞ്ഞിട്ടില്ലെന്ന് കരുതിയാണ് അമ്മ അടക്കിപ്പിടിച്‌ ഈ  അഭ്യർത്ഥന നടത്തിയത് . ഈയിടെയായി ഇവിടെ ഇങ്ങനെയാണ്. അംഗവിക്ഷേപങ്ങളാണ് കൂടുതൽ , അല്ലെങ്കിൽ അടക്കിപ്പിടിച്ച സ്വകാര്യങ്ങൾ ..നിശബ്ദമായി തുമ്മാനും ചുമക്കാനും എല്ലാവരും പഠിച്ചിരിക്കുന്നു.. അതിനു കാരണമുണ്ട് ..ഞാനും അനിയനും ഞങ്ങളുടെ കർമ്മമണ്ഡലം വീട്ടിലേക്കു മാറ്റിയിരിക്കുന്നു ...

ഞങ്ങളുടെ ഇരിപ്പും ഭാവവും ഒക്കെ കണ്ടാൽ അഞ്ചു നിമിഷം ലാപ്ടോപിന്റെ മുന്നിൽ നിന്നും എഴുന്നേറ്റാൽ കമ്പനിയുടെ സൂചിക താഴേക്കു ഇടിഞ്ഞു അതിനിടയിൽ കിടന്നു ഈ ഭൂലോകം മുഴുവൻ ചതഞ്ഞു പോകുമെന്ന് തോന്നും. ദിവസം മുഴുവൻ മീറ്റിംഗുകൾക്കായി അടിയറ വെച്ചിരിക്കുകയാണ് ... അതിനിടയിൽ പരിസരത്തു നിന്നും ഉയർന്നേക്കാവുന്ന ഒരോ സ്വന തരംഗത്തെയും  ഞങ്ങൾ ഭീഷണിപ്പെടുത്തി അടക്കി നിർത്തും . നാളികേരം അരച്ചുള്ള കറി അത് കൊണ്ട് തന്നെ ഇപ്പോൾ വാരാന്ത്യങ്ങളിലെ മാത്രം ആർഭാടമാണ് ..പിന്നെ ഇന്നിപ്പോൾ എന്താണാവോ ഇങ്ങനെ ഒരാവശ്യം ?

പത്തുമണിക്ക് സൈക്കിളിലിൽ "അയല മത്തി ചൂര " പാടി ആഘോഷപൂര്വ്വം മീൻ വിക്കാൻ  വരുന്ന വാസുവേട്ടനോടും ഞങ്ങൾ ചട്ടം കെട്ടിയിട്ടുണ്ട് . ഒരു silent zone  ബോർഡ് ഗേറ്റിൽ തൂക്കിയാലോ എന്നും ഞങ്ങൾ ഗൗരവതരമായി ആലോചിക്കുന്നുണ്ട്..വീടിനടുത്തെ ഇടവഴിയിൽ വന്നു ആരവപൂർവം പന്ത് കളിച്ചിരുന്ന കുട്ടിക്കൂട്ടത്തെ കണ്ണുരുട്ടി ഭീഷണിപ്പെടുത്തിയതിന്റെ ഒരു മുഷിപ്പ് അയൽക്കാർക്ക് പൊതുവെ ഉണ്ട് ..

ബന്ധു മിത്രാദികളും ദേഷ്യത്തിലാണ് .. അച്ഛന്റെയും അമ്മയുടെയും ഫോണിൽ വരുന്ന വിളികളെല്ലാം നിർദ്ദാക്ഷ്യണ്യം  നിരസിക്കുകയാണ് രണ്ടു പേരും. മക്കളുടെ ഔദ്യോഗിക ജീവിതം പച്ച പിടിച്ചു കാണാൻ കണ്ണ് നട്ടു കാത്തിരുന്നവരാണ് ഇരുവരും..ഇതിലും വലിയൊരു അഭിമാനം അവർക്കു പറഞ്ഞറിയിക്കാനില്ല. ഫോൺ സംഭാഷണം അനുവദനീയമായ ദിവസങ്ങളിൽ ചിലപ്പോൾ ആരോടെങ്കിലും ഒക്കെ പറയുന്നത് കേൾക്കാം "മക്കൾക്ക് വളരെ ഉത്തരവാദിത്വമുള്ള ജോലിയാണ്.. അവരില്ലാതെ കമ്പനിയിലെ കാര്യങ്ങൾ ഒന്നും മുന്നോട്ടു പോകില്ലെന്ന് " അത് കേൾക്കുമ്പോൾ ഞാൻ മനസ്സാ ചിരിക്കും.

സീരിയലും വാർത്തകേൾക്കലും പൂർണ്ണമായി നിരോധിച്ചു...അല്ലെങ്കിൽ, ഞങ്ങൾക്ക് വേണ്ടി അവർ സസന്തോഷം അതെല്ലാം മാറ്റി വെച്ചു . അടിയന്തിരമായി നടത്തേണ്ട അറ്റകുറ്റ പണികൾ പോലും വാരാന്ത്യത്തിലേക്കു മാറ്റി വെച്ചു. അങ്ങനെ ശബ്ദങ്ങൾക്ക് ശാസനയോ കണ്ണുരുട്ടലോ ഒക്കെയായി പിഴ ഈടാക്കി ജീവിതം മുന്നോട്ടു പോവുകയായിരുന്നു ..

അങ്ങനെ ഇരിക്കെയാണ് അച്ഛനിൽ ചില മാറ്റങ്ങൾ കണ്ടു തുടങ്ങിയത് .. എന്തോ ഒരു അസ്വാഭാവികത.ശനിയും ഞായറും പോലും അച്ഛന് മിണ്ടാട്ടമില്ല , എന്ന് മാത്രമല്ല ആരെയും ഉറക്കെ സംസാരിക്കാൻ സമ്മതിക്കുന്നില്ല . അടുക്കളയിൽ മിക്സി ഓൺ ചെയ്താൽ ഓടി പോയി ഓഫ് ആക്കും..ഫോൺ പാടെ ഉപേക്ഷിച്ചു .അയൽക്കാരോടും സന്ദര്ശകരോടും അംഗവിക്ഷേപം മാത്രം . ഞങ്ങൾ അച്ഛനെയും കൂട്ടി ഡോക്ടറുടെ അരികിൽ എത്തി . പഠനത്തിന് പുതിയൊരു മേച്ചില്പുറം കിട്ടിയ സന്തോഷത്തിൽ ആയിരുന്നു ഡോക്ടർ . ആരും ഇത് വരെ പോകാത്ത വഴികളിലൂടെ പോകാൻ കൊതിക്കുന്ന ആളാണെന്നു ആ ഉത്സാഹം കണ്ടപ്പോൾ തോന്നി . കഥകൾ മുഴുവൻ കേട്ട് ഡോക്ടർ ഞങ്ങളെ സമാധാനിപ്പിച്ചു . പേടിക്കേണ്ട എല്ലാം പതുക്കെ ശരിയാകും എന്ന് പറഞ്ഞു . ഒരു മാസത്തേക്ക് കഴിക്കാനുള്ള മരുന്നിന്റെ കുറിപ്പടിയും  വാങ്ങിച്ചു ഇറങ്ങുമ്പോൾ ഞങ്ങൾ കുറ്റബോധത്തോടെ പരസ്പരം നോക്കി ....





No comments:

Post a Comment

Note: only a member of this blog may post a comment.